Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്കെന്ന് സൂചന. നിയുക്ത എംഎൽഎമാരെ കണ്ട എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയേയും സണ്ണി ജോസഫിനെയും ഡൽഹിക്ക് വിളിപ്പിച്ചു. നിലവിൽ കെ.സി.വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. ശനിയാഴ്ച നാലുനേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തും.
ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനിടെ എഐസിസി നിരീക്ഷകർക്ക് എംഎൽഎമാർ നൽകിയ നിർദേശങ്ങളെന്ന തരത്തിൽ പുറത്തുവന്ന ചിത്രം ശരിയല്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു. 63 കോൺഗ്രസ് സാമാജികരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി.വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നുണ്ട്.
ഇത് ശരിവെക്കുന്നതാണ് പുറത്തുവന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള പട്ടിക. 45ലേറെ പേരുടെ പിന്തുണ കെ.സി പക്ഷവും 35 ലേറെ എംഎൽഎമാരുടെ പിന്തുണ സതീശൻ പക്ഷവും അവകാശപ്പെടുന്നുണ്ട്. 23 എംഎൽഎമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെട്ടിരിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വ്യാജമരുന്ന് വേട്ട. പത്തു കോടി രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളുമായി നാലംഗസംഘത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
അർബുദം, കരൾരോഗം തുടങ്ങിയ ഗുരുതര രോഗങ്ങളുടെ വ്യാജ മരുന്നുകൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഘത്തെയാണു പോലീസ് പൂട്ടിയത്. ‘യുണൈറ്റഡ് ഫാർമ’എന്ന കന്പനിയുടെ കീഴിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു വ്യാജമരുന്നുകൾ നിർമിച്ചു കടത്തിയ സംഘത്തിൽനിന്ന് ഇവ നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ള സാമഗ്രികളും പിടികൂടിയിട്ടുണ്ട്.
മണിപ്പുർ സ്വദേശയായ മനോജ് കുമാർ മിശ്ര എന്നയാളാണു വ്യാജ മരുന്ന് റാക്കറ്റിന്റെ സൂത്രധാരനെന്ന് പോലീസ് പറയുന്നു. സർജിക്കൽ ഗ്ലൗസുകളുടെയും മാസ്കുകളുടെയും വ്യാപാരം നഷ്ടത്തിലായതോടെയാണ് ഇയാൾ വ്യാജ മരുന്നുകളുടെ നിർമാണത്തിലേക്കു കടന്നത്.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ലക്ഷ്മി നഗറിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ട്രാൻസ്ഫോർമറിലുണ്ടായ തീപിടിത്തം സമീപത്തെ പാർപ്പിട സമുച്ചയങ്ങളിലേയ്ക്ക് പടരുകയും ചെയ്തു.
രമേശ് പാർക്കിലെ നാനാക് മോട്ടറിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ട്രാൻസ്ഫോർമറിൽ നിന്ന് പടർന്ന തീ സമീപത്തെ മൂന്ന് കെട്ടിടങ്ങളെ ബാധിച്ചു. ഏകദേശം 14 ഫ്ലാറ്റുകളിൽ തീ പടർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കെട്ടിടങ്ങളിൽ കുടുങ്ങിക്കിടന്ന 14 പേരെ അഗ്നിശമന സേന സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ പുതിയ പാക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. ദ്വാരകയിലെ ബംനോളിയിലുള്ള ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉത്പനങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കമൽ മുദ്ഗിൽ (56), ലോകേഷ് കുമാർ (35), ശിവം സിംഗ് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കാലാവധി കഴിഞ്ഞതും കഴിയാറായതുമായ സോഫ്റ്റ് ഡ്രിങ്കുകൾ, ബിസ്കറ്റുകൾ, എന്നിവ കുറഞ്ഞ നിരക്കിൽ ശേഖരിച്ച് അവയിലെ തീയതികൾ തിരുത്തി പുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചാണ് ഇവർ വിപണിയിൽ എത്തിച്ചിരുന്നത്.
മാർച്ച് 29 ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.
മറ്റൊരു സംഭവത്തിൽ കാഞ്ചാവാലയിൽ പ്രവർത്തിച്ചിരുന്ന വ്യാജ ടൂത്ത്പേസ്റ്റ് നിർമാണ യൂണിറ്റും പോലീസ് പിടികൂടി. പ്രമുഖ ബ്രാൻഡുകളുടെ ഒഴിഞ്ഞ ട്യൂബുകളിൽ ഗുണനിലവാരമില്ലത്ത മിശ്രിതം നിറച്ച് സീൽ ചെയ്തു വിൽക്കുന്ന ആറു പേരാണ് അറസ്റ്റിലായത്.
രണ്ട് കേസുകളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ.സുധാകരന്റെ നിലപാട് കോൺഗ്രസിന് തലവേദനയാകുന്നു. അനുനയനീക്കത്തിനായി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.
തിങ്കളാഴ്ചയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച പുരോഗമിക്കുന്നതിനിടെ സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് തിരിച്ചു പോവുകയായിരുന്നു.
തുടർന്ന് ഫെയ്സ്ബുക്കിൽ വൈകാരികമായി കുറിപ്പിടുകയും ചെയ്തു. പിന്നാലെ ജില്ലയിലെ നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തി. എന്നാൽ അദ്ദേഹം മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി. വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ഏഴ് മണിക്കൂറോളം ആകാശത്ത് പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്.
എത്യോപ്യ-എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം യു-ടേൺ എടുത്ത് തിരികെ പറക്കാൻ തീരുമാനിച്ചതെന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യുദ്ധമേഖലകൾ ഒഴിവാക്കാനായി ഗൾഫ് ഓഫ് ഏദൻ വഴിയും ആഫ്രിക്കയിലൂടെയുമാണ് വിമാനങ്ങൾ പോകുന്നത്.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പരമമായ പ്രാധാന്യം നൽകുന്നത്. യാത്ര തുടരാനുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും എയർലൈൻ അറിയിച്ചു.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ഗർബോ ഞായറാഴ്ച ആചരിച്ചു.
താഹിര്‍പുർ മദർ തെരേസാ കുഷ്ഠാരോഗാശുപത്രിയിൽ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
കർത്താവ് കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
NRI
ന്യൂഡൽഹി: സെന്റ് പോൾസ് സ്കൂൾ (ഹൗസ് ഖാസ്), സെന്റ് പോൾസ് സ്കൂൾ (ആയ നഗർ), ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ (മണ്ഡവാർ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ സ്വീഡനിലെ ഗ്രോങ്കുലസ്കോളൻ സ്കൂളിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി.
വിദ്യാർഥികൾക്ക് ആഗോള പഠനപരിചയം ലഭ്യമാക്കുകയും വ്യത്യസ്ത വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും നേരിട്ട് അനുഭവിക്കാനും ഈ പരിപാടി അവസരം ഒരുക്കുമെന്ന് ചെയർമാൻ ഫാ. ഷാജി മാത്യൂസ് അറിയിച്ചു.
ഫാ. അൻസൽ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോൺ ജോർജ് വർഗീസ്, ഡോ. ബെർണാഡെട്ടെ തിലക ബെഞ്ചമിൻ (പ്രിൻസിപ്പാൾ) എന്നിവർ വിമാനത്താവളത്തിലെത്തി സംഘത്തെ സ്വീകരിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറി. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫീസാണ് സേവാ തീർഥ് എന്ന പുതിയ മന്ദിരത്തിലേക്കു മാറിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്സീന ഹില്ലിന് സമീപത്താണ് പുതിയ ഓഫീസ്.
സൗത്ത് ബ്ലോക്കില്‍ നടന്ന അവസാന കേന്ദ്ര മന്ത്രിസഭായോഗത്തിന് പിന്നാലെ പുതിയ ഓഫീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിനുപിന്നാലെ നാല് പ്രധാന ഫലുകളിൽ പ്രധാനമന്ത്രി ഒപ്പുവച്ചു. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക രണ്ടുലക്ഷം കോടിയാക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി.
സ്വയം സഹായസംഘങ്ങൾ വഴി വനിതാ ശാക്തീകരണത്തിനുള്ള ലാഖ്പതി ദീദി പദ്ധതിക്ക് കീഴിലെ സ്ത്രീകളുടെ എണ്ണം മൂന്നിൽ നിന്ന് ആറ് കോടിയായി ഉയർത്തും. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് ഒന്നര ലക്ഷം വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയുടെ ഫയലിലും മോദി ഒപ്പുവെച്ചു.
സ്റ്റാർട്ട് ആപ്പ് ഇന്ത്യ മിഷന് പതിനായിരം കോടി രൂപ നീക്കിവെക്കാനുള്ള ഫയലിനും അംഗീകാരം നൽകി. സേവാതീര്‍ഥില്‍ ക്യാബിനറ്റ് യോഗങ്ങൾക്കായി പ്രത്യേക കോൺഫറൻസ് ഹാളും ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, വിദേശ അതിഥികളെ സ്വീകരിക്കാനുള്ള ഇന്ത്യാ ഹൗസുമുണ്ട്.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 204 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു.
വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ (57) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ലിസ്ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഡല്‍ഹിയെ തുണച്ചത്.
ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ലിസ്ലി ലീയും ഷഫാലി വര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 49 റണ്‍സിലെത്തിച്ചു. പിന്നീട് വന്നവർ തകർത്തടിച്ചതോടെ ഡൽഹിയുടെ സ്കോർബോർഡിൽ കൂറ്റൻ റൺസ് പിറന്നു.
National
ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ 15 ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് എണ്ണൂറില ധികം പേരെ കാണാതായെന്ന് ഡൽഹി പോലീസിന്റെ ഔദ്യോഗിക കണക്ക്.
ജനുവരി ഒന്നുമുതൽ 15 വരെ 807 പേരെ കാണാതായ കേസുകളുണ്ടെന്നും ഇതിൽ 509 പേരും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്തെ പൗരസുരക്ഷയെപ്പറ്റി നിർണായക ചോദ്യങ്ങളുയർത്തുന്ന റിപ്പോർട്ടിൽ ആദ്യ രണ്ടാഴ്ച കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്തവരാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യതലസ്ഥാനത്ത് പ്രതിദിനം ശരാശരി 54 പേരെ കാണാതാകുന്നുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ആദ്യ രണ്ടാഴ്ച രേഖപ്പെടുത്തിയ 807 തിരോധാന കേസുകളിൽ 298 എണ്ണം പുരുഷന്മാരുടേതാണ്. കാണാതായവരിൽ 235 പേരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും 572 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
കാണാതായ 191 പ്രായപൂർത്തിയാകാത്തവരിൽ 146 പേർ പെണ്‍കുട്ടികളും 45 പേർ ആണ്‍കുട്ടികളുമാണ്. കാണാതായ കൗമാരക്കാരുടെ കേസിലെ 71 ശതമാനം ഇപ്പോഴും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഡാറ്റ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിനിടെ 2,32,737 പേരെയാണു രാജ്യതലസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1.8 ലക്ഷത്തിനടുത്ത് വ്യക്തികളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും 52,000ത്തിനടുത്ത് കേസുകൾ ഇപ്പോഴും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
2016 മുതലുള്ള എല്ലാ വർഷവും ശരാശരി 5000ത്തിലധികം കൗമാരക്കാരെ കാണാതായെന്നും ഇതിൽ 3500നടുത്ത് കേസുകളിൽ പെണ്‍കുട്ടികളെയാണു കാണാതായതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കാണാതായവരുടെ സ്ഥിതി ട്രാക്ക് ചെയ്യുന്നതിനായി zipnet. delhipolice.gov.in എന്ന ഔദ്യോഗിക പോർട്ടൽ ഡൽഹി പോലീസ് വികസിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സിപിഎമ്മിലേക്കെന്ന വാർത്ത തള്ളി ശശി തരൂർ എംപി. ദുബായില്‍ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ്. തനിക്ക് പറയാനുള്ളത് പാർട്ടിയിൽ പറയും. അതിന് അവസരം വരുമെന്നതിൽ സംശയമില്ലെന്നും തരൂർ പറഞ്ഞു.
ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ചേർന്ന നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാതിരുന്നത് സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ്. അവർ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു.
അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും തരൂർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളെ ഉൾപ്പെടുത്തി കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ അവഗണന നേരിട്ടു എന്നതാണ് തരൂരിന്റെ പരാതി.
National
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യതലസ്ഥാനത്ത് പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും.
പത്മാപുരസ്കാരങ്ങളും സൈനിക പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് എത്തും.
നാളെ റിപ്പബ്ലിക് ദിന പരേഡില്‍ ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.
CAREER DEEPIKA
ഡൽഹിയിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ്, 20 റിസർച്ച് ഫെലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ആയുർവേദ, യോഗ ആൻഡ് നാചുറോപ്പതി വിഭാഗങ്ങളിലാണ് അവസരം. ഫെബ്രു. 3 വരെ അപേക്ഷിക്കാം.
യോഗ്യത: ബയോമെഡിക്കൽ സയൻസസ്/കെമിക്കൽ സയൻസസ്/ഫിസിക്കൽ സയൻസസ്/സോഷ്യൽ സയൻസസ്/ബയോ സ്റ്റാറ്റിസ്റ്റിക്സിൽ പിജി, നെറ്റ്.
പ്രായം: 28 ൽ താഴെ. സ്റ്റൈപൻഡ്: 37,000-42,000. www.ccras.nic.in
National
ന്യൂഡൽഹി: ""ടെഹ്റാനിലെ തെരുവുകളിൽ പലയിടത്തും തീ ആളിക്കത്തി. രാത്രിയിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മൊബൈൽ ഫോണുകളും ഇടയ്ക്കു തടസപ്പെട്ടു. അപകടകരവും ഭീതിജനകവുമായ അന്തരീക്ഷത്തിൽനിന്നാണു രക്ഷപ്പെട്ടത്’’ -സംഘർ ഭരിതമായ ഇറാനിൽനിന്നു ഡൽഹിയിൽ മടങ്ങിയെത്തിയ ആദ്യസംഘത്തിലെ മെഡിക്കൽ വിദ്യാർഥിനി പറഞ്ഞു.
പ്രതിഷേധവും സംഘർഷവും രൂക്ഷമായ ഇറാനിൽനിന്ന് 13 ഇന്ത്യക്കാർ ഇന്നലെ പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. സ്വന്തം ചെലവിൽ വാണിജ്യ വിമാനത്തിലാണ് മടങ്ങിയെത്തിയതെന്നും കേന്ദ്രസർക്കാരിന്റെ ക്രമീകരണപ്രകാരമല്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.
രണ്ടു സ്വകാര്യ വാണിജ്യ വിമാനങ്ങളാണ് ഇന്നലെ പുലർച്ചെ ഇറാനിൽനിന്നു ഡൽഹിയിലെത്തിയത്. മഹാൻ എയർ വിമാനമാണ് ആദ്യമെത്തിയത്. ഇന്ത്യൻ എംബസിയിൽനിന്ന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭിച്ചെന്ന് മറ്റൊരു യാത്രക്കാരൻ വിശദീകരിച്ചു.
ഇറാനിലെ സാഹചര്യങ്ങൾ ഇപ്പോഴും മോശമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ അടച്ച ഇറാന്റെ വ്യോമാതിർത്തി വീണ്ടും തുറന്നതിനെത്തുടർന്നാണു വാണിജ്യ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്.
രണ്ടാഴ്ചയായി പ്രതിഷേധം തുടരുന്ന ഇറാനിൽനിന്നു രക്ഷപ്പെടാനായതിൽ ആശ്വാസമുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാർഥികളും പ്രഫഷണലുകളും പത്രലേഖകരോട് പറഞ്ഞു. മാരക പ്രതിഷേധങ്ങളും സർക്കാരിന്റെ കടുത്ത നടപടികളും കാരണം ഇറാനിൽ ഇപ്പോഴും സംഘർഷം രൂക്ഷമാണ്. തന്റെ നഗരത്തിൽ സ്ഥിതി താരതമ്യേന ശാന്തമായിരുന്നുവെന്ന് ഷിറാസിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന യുവതി പറഞ്ഞു. ഭാഗികമായെങ്കിലും ഇന്റർനെറ്റ് സേവനങ്ങൾ ഇറാനിൽ പല നഗരങ്ങളിലും പുനരാരംഭിച്ചിട്ടുണ്ടെന്ന് ചിലർ വ്യക്തമാക്കി.
ഇറാനിലെ സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെങ്കിലും പ്രശ്നങ്ങളൊന്നും തങ്ങൾ നേരിട്ടില്ലെന്ന് തിരിച്ചെത്തിയ അലി നഖി എന്നയാൾ പറഞ്ഞു. ഇന്റർനെറ്റ് പ്രവർത്തിക്കാത്തതിനാൽ ഇറാന്റെ മറ്റു ഭാഗങ്ങളിൽ എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് വീട്ടമ്മയായ അബ്ബാസ് ഖാസ്മി വ്യക്തമാക്കി. തീർച്ചയായും ഉത്കണ്ഠയുണ്ടായിരുന്നു. ഇന്റർനെറ്റ് അടച്ചുപൂട്ടിയപ്പോൾ വളരെ ആശങ്കാകുലരായിരുന്നു- ഖാസ്മി കൂട്ടിച്ചേർത്തു.
ഇറാനിൽ 9,000 ഇന്ത്യക്കാർ
ഇറാനിൽ നിലവിൽ ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നാവികർ, തീർഥാടകർ, ബിസിനസിനായി ഇറാനിൽ താമസിക്കുന്നവർ തുടങ്ങിയവരും ഇന്ത്യക്കാരിലുണ്ട്. വാണിജ്യവിമാനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്.
ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇറാനിലുള്ള ഇന്ത്യക്കാരോടു നാട്ടിലേക്കു സുരക്ഷിതരായി മടങ്ങാൻ ഉപദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.രൂക്ഷമായ വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി ഡിസംബർ 28 മുതൽ ഇറാനിൽ ജനങ്ങൾ സർക്കാരിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പോലീസും സൈന്യവും അടിച്ചമർത്തുകയും കൊല്ലുകയും ചെയ്തിട്ടും ആയിരങ്ങൾ പ്രതിഷേധസമരങ്ങളിൽ ഇപ്പോഴും സജീവമാണ്.
National
ന്യൂഡൽഹി: കർണാടക കോൺഗ്രസിലെ അധികാര തർക്കം രൂക്ഷമാകുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം കണ്ടു.
എന്നാൽ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചിട്ടില്ല. കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി എന്നാണ് റിപ്പോർട്ട്. അതേസമയം ഡി.കെ അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
അതിനിടെ കർണാടകയിലെ ഊർജ മന്ത്രി കെ.ജെ. ജോർജും രാഹുൽ ഗാന്ധിയെ കണ്ടു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഈ ചർച്ചയിൽ മന്ത്രി ഉന്നയിച്ചുവെന്നാണ് സൂചന.
Kerala
ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ ദേശീയതലസ്ഥാന നഗരിയിൽ രണ്ടാംതവണയും കോടികളുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഡൽഹി ഗ്രേറ്റർ കൈലാഷിൽ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയാണ് ഇത്തവണ സൈബർ തട്ടിപ്പിനിരയായത്. മീനാക്ഷി അഹൂജ എന്ന 69കാരിയെ ഒന്‍പത് ദിവസം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തടഞ്ഞുവച്ച് ഏഴു കോടിയോളം രൂപയാണു തട്ടിയെടുത്തത്.
ഭർത്താവിന്റെ വിയോഗത്തെത്തുടർന്ന് വർഷങ്ങളായി തനിച്ചു താമസിക്കുന്ന മീനാക്ഷിക്ക് കഴിഞ്ഞ അഞ്ചിനാണ് സൈബർ തട്ടിപ്പുകാരിൽനിന്നു ഫോണ്‍ വിളിയെത്തിയത്. സ്വന്തം പേരിലുള്ള സിം കാർഡ്, കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ തട്ടിപ്പുകാരുടെ ആരോപണം. സഹകരിച്ചില്ലെങ്കിൽ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനു വിധേയമാക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചിനും 13നുമിടയിൽ മീനാക്ഷിയെ തട്ടിപ്പുകാർ നിരന്തരമായ ഡിജിറ്റൽ നിരീക്ഷണത്തിനു വിധേയമാക്കി "കസ്റ്റഡിയി’ ലാക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ ഒന്നിലധികം ഇടപാടുകളിലൂടെ 6.9 കോടി രൂപയാണു മീനാക്ഷിയിൽനിന്നു തട്ടിയെടുത്തത്.
കോടികളുടെ പണമിടപാട് നടന്നതിനുശേഷം തട്ടിപ്പുകാർ പിന്നീട് ബന്ധപ്പെടാത്തതിനെത്തുടർന്ന് വീട്ടമ്മ തട്ടിപ്പ് മനസിലാക്കുകയും പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. കേസിൽ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈയാഴ്ചയിൽത്തന്നെ ഡൽഹിയിൽവൃദ്ധ ദന്പതികളുടെ 14 കോടി രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിപ്പുകാർ തട്ടിയെടുത്തിരുന്നു.
National
ന്യൂഡൽഹി: മാതാവിനെയും സഹോദരിയെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം.
യഷ്വീർ സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അഭിഷേക് ധനിയ പറഞ്ഞു.
പ്രതി തന്റെ 12കാരനായ സഹോദരനും, 26കാരിയായ സഹോദരിക്കും, ഏകദേശം 45 വയസുള്ള അമ്മയ്ക്കും ലഹരി വസ്തു നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം മൂന്നുപേരെയും ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
കടുത്ത സാമ്പത്തിക സമ്മർദ്ദവും കടബാധ്യതയുമണ് സംഭവത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
NRI
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 3ലെ ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ ഗണപതി ഹോമത്തോടെ 23-ാമത് ചക്കുളത്തമ്മ പൊങ്കാല ഉത്സവം നടത്തി. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ചക്കുളത്തു കാവിലെ വിളിച്ചു ചൊല്ലി പ്രാർഥനയോടെ പണ്ടാര അടുപ്പിൽ തിരി തെളിയിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മയ്ക്ക് സ്വാഗതമോതി.
തുടർന്ന് തിളച്ചു തൂവിയ പൊങ്കാലയിൽ തിരുമേനി തീർഥം തളിച്ചു ചക്കുളത്തമ്മയ്ക്കു സമർപ്പിച്ചു.
Sports
ന്യൂഡൽഹി: രാജ്യത്തെ വായുമലിനീകരണം അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കും വിനയായി. ഗോട്ട് ഇന്ത്യ ടൂർ 2025ന്റെ മൂന്നാം ദിനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ മെസിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് വായുമലിനീകരണം മൂലമുള്ള കനത്ത പുകമഞ്ഞിൽ കുടുങ്ങുകയായിരുന്നു.
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ ഉച്ചയോടെ എത്തേണ്ടിയിരുന്ന മെസിക്ക് ഒന്നര മണിക്കൂറിലധികമാണ് താമസം നേരിടേണ്ടി വന്നത്. മെസിയെ കാണാനായി ഉച്ചക്ക് പന്ത്രണ്ടോടെ സ്റ്റേഡിയത്തിനകത്തു കയറിയ ആരാധകരും ഫുട്ബോൾ ഇതിഹാസത്തെ നേരിൽ കാണാനായുള്ള കാത്തിരിപ്പിലാണ്.
ഉച്ചയ്ക്ക് രണ്ടരയോടെ ഡൽഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകുന്നേരം നാലിനെ എത്തൂവെന്ന് അധികൃതർ പറഞ്ഞു.
കനത്ത മൂടൽമഞ്ഞും മോശം ദൃശ്യപരതയും ഡൽഹി വിമാനത്താവളത്തിലെയടക്കം നിരവധി വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്. അവസാനം പുറത്തുവരുന്ന കണക്കനുസരിച്ച് 60ലധികം ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടുകയും 250ലധികം വിമാനസർവീസുകൾക്ക് കാലതാമസം നേരിടുകയും ചെയ്തു
കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡൽഹി സ്റ്റേഡിയത്തിനകത്തും പുറത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തിലും മെസി കളിക്കുന്നുണ്ട്.
NRI
ന്യൂഡൽഹി: കൽക്കാജി ഗിരി നഗർ തിളക് ഖണ്ഡ് 219യിൽ താമസിക്കുന്ന അച്ചാമ്മ രാജൻ (റോസമ്മ -70) അന്തരിച്ചു.
ഭർത്താവ് പരേതനായ എം.പി. രാജൻ. മക്കൾ: ജയ ജോസ്, ജെയിംസ് രാജൻ. മരുമക്കൾ: ജോസ് മാത്യു, സുഷമിത ജെയിംസ്.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് സെമിത്തേരിയിൽ നടക്കും. രാവിലെ 10ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ശുശ്രൂഷകൾ നടക്കും.
NRI
ന്യൂഡൽഹി: ചിലങ്കയണിഞ്ഞു അരങ്ങുണർത്തിയ മൂന്ന് അമ്മമാർ മയൂർ വിഹാറിലെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഗുരു ഡോ. നിഷാ റാണിയുടെ തില്ലാന സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സെന്ററിൽ ഭരതനാട്യം പരിശീലിച്ച ജ്യോതിലക്ഷ്മി ജയചന്ദ്രൻ, ചിത്ര ഗിരീഷ്, കാഞ്ചന രാജ് എന്നിവരാണ് മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയം അരങ്ങേറ്റ വേദിയാക്കി മനവും തനുവും മറന്ന് ഭരതനാട്യം അവതരിപ്പിച്ചത്.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രശസ്ത സംരംഭകയായ രാധിക നായർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
ഗണപതി സ്തുതിയോടുകൂടി ആരംഭിച്ച അരങ്ങേറ്റത്തിൽ അമ്മമാർക്ക് വായ്പ്പാട്ടുമായി വിനോദ് കുമാർ കണ്ണൂരും നട്ടുവാങ്കം ഡോ നിഷാ റാണിയും മൃദംഗത്തിൽ ഗീതേഷ് ഗോപാലകൃഷ്ണനും ഓടക്കുഴലിൽ ശന്തനു കൊട്ടീരിയും പിന്നണിയൊരുക്കി.
ക്ഷേത്ര കലാരൂപമായ പടയണി എന്ന വിഷയത്തിലെ പ്രത്യേക പഠനത്തിനു 2005ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിക്കുകയും നിലവിൽ നൂറ്റമ്പതോളം വിദ്യാർഥികൾക്ക് ശാസ്ത്രീയ നൃത്തങ്ങളും കർണാടക സംഗീതവും പഠിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത സംഗീതജ്ഞയും നർത്തകിയുമായ ഡോ. നിഷാ റാണിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ ഒമ്പത് വർഷങ്ങളായി നൃത്തം അഭ്യസിച്ചു വരികയാണ് ഡിഎംഎ ആർകെ പുരം ഏരിയ നിർവാഹക സമിതി അംഗങ്ങൾ കൂടിയായ ഈ അമ്മമാർ.
NRI
ന്യൂഡൽഹി: ഡൽഹി - എൻസിആറിലെ 80 ശതമാനത്തിലധികം ആളുകൾക്കും മലിനമായ വായു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സർവേ റിപ്പോർട്ട്. വിട്ടുമാറാത്ത ചുമ, ക്ഷീണം, ശ്വാസതടസം എന്നിവയുൾപ്പെടെയുള്ള സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി സർവേയിൽ കണ്ടെത്തി.
സ്മിറ്റൻ പൾസ്എഐ സർവേയിൽ പങ്കെടുത്തവരിൽ 68.3 ശതമാനം പേർ കഴിഞ്ഞ വർഷം മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വൈദ്യസഹായം തേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
പ്രതികരിച്ചവരിൽ 76.4 ശതമാനം പേരും പുറത്തെ സമയം ഗണ്യമായി കുറച്ചതായും വീടുകൾക്കുള്ളിൽ കഴിയുന്പോൾ വീടുകൾ വെർച്വൽ ജയിലുകളാക്കി മാറ്റിയതായും സർവേ അവകാശപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ പുക മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തി. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ എഐ 2939 വിമാനത്തിലാണ് സംഭവം.
ഡൽഹിയിൽ നിന്ന് 170 യാത്രക്കാരുമായാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. പുക മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ വിമാനം തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്.
വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍വേ തെറ്റിച്ച് വിമാനം ലാൻഡ് ചെയ്തത് പരിഭ്രാന്തി പരത്തി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് ലാൻഡിംഗ് റൺവേയ്ക്ക് പകരം ടേക്ക് ഓഫ് റൺവേയിൽ ഇറങ്ങിയത്.
ഈ സമയം ടേക്ക് ഓഫ് റൺവേയിൽ മറ്റു വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അവസാന നിമിഷത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന് (ഐഎൽഎസ്) തകരാർ സംഭവിച്ചതാണ് വിമാനം ലക്ഷ്യസ്ഥാനത്തുനിന്ന് മാറി ലാൻഡ് ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്.
വ്യതിയാനം സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോളർമാർ (എടിസി) മുന്നറിയിപ്പ് നൽകിയില്ലെന്നും പൈലറ്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 13-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും ഞായറാഴ്ച 10 മുതൽ 3.30 വരെ ഗുരുഗ്രാം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടത്തി.
ഡോ. അവിനാഷ് കാൻസർ ബോധവത്കരണ ക്ലാസുകൾ എടുത്തു. ഡോ. സൈയാദാ ഷാൻ, സിസ്റ്റർ ബീന, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി, എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകി,
ഗുരുഗ്രാം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. സുമോദ് ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ഭംഗിയായി നിർവഹിച്ചു. ക്യാമ്പിൽ ഏകദേശം നൂറോളം അംഗങ്ങൾ പങ്കെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെയും രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെയും നേതൃത്വത്തിൽ ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാൻസർ ബോധവത്കരണ ക്ലാസും ഹെൽത്ത് ക്യാമ്പും ഞായറാഴ്ച 10 മുതൽ 3.30 വരെ ഗുരുഗ്രാം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടത്തപ്പെടുന്നു.
ഡോ. പാപിയ ശർമ, ഡോ. സൈയാദാ ഷാൻ, ഡോ. ഖുശ്ബു ഗൗതം, ഡോ. ഹർഷിത് റാണ, സിസ്റ്റർ ബീന, റവ.ഫാ. യാക്കൂബ് ബേബി (മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജം), ബീനാ ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകും.
ഗുരുഗ്രാം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. സുമോദ് ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും ക്രമീകരണങ്ങൾ ഏകോപിക്കുന്നു.
NRI
ന്യൂഡൽഹി: ഡൽഹി നിവാസികളായ അമ്മമാരായ മൂന്ന് സ്ത്രീകൾ അരങ്ങിലെത്തുകയാണ്. ഗുരു ഡോ. നിഷാ റാണിയുടെ തില്ലാന സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സെന്ററിൽ ഭരതനാട്യം പരിശീലിച്ച് വരുന്ന ചിത്ര ഗിരീഷ്, കാഞ്ചന രാജ്, ജ്യോതിലക്ഷ്മി ജയചന്ദ്രൻ എന്നീ സ്ത്രീകൾ മയൂർ വിഹാർ ഫേസ് വണിലെ കാർത്യായനി ഓഡിറ്റോറിയമാണ് അരങ്ങേറ്റ വേദിയായി ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 5.30ന് മുഖ്യാതിഥി ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രശസ്ത സംരംഭകയായ രാധിക നായർ എന്നിവർ വിശിഷ്ടാതിഥികളാകും.
അരങ്ങേറ്റത്തിൽ വിനോദ് കുമാർ കണ്ണൂർ വായ്പ്പാട്ട്, നാട്ടുവാങ്കം ഡോ. നിഷാ റാണി, മൃദംഗം ജിതേഷ് ഗോപാലകൃഷ്ണൻ, ഓടക്കുഴൽ ശന്തനു കൊട്ടീരി എന്നിവരാണ് പിന്നണിയിൽ.
ക്ഷേത്ര കലാരൂപമായ പടയണി എന്ന വിഷയത്തിലെ പ്രത്യേക പഠനത്തിനു 2005-ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള ഗുരു വിനയചന്ദ്രന്റെ ശിഷ്യയായ ഡോ. നിഷാ റാണിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി നൃത്തം അഭ്യസിച്ചു വരികയാണ് ഡിഎംഎയുടെ ആർകെ പുരം ഏരിയ കമ്മിറ്റി അംഗങ്ങളായ ഈ അമ്മമാർ.
പ്രായം ഒന്നിനും ഒരു തടസമല്ലെന്നും തങ്ങളുടെ ആഗ്രഹവും അഭിനിവേശവും പ്രാബല്യത്തിൽ വരുത്തുവാനുള്ള കഠിന പ്രയത്നമാണ് പ്രാധാനമെന്നുള്ള ദൃഢനിശ്ചയമാണ് ഈ പ്രായത്തിലും അരങ്ങേറ്റ വേദിയിലെത്തിക്കുന്നതെന്ന് അമ്മമാർ പറഞ്ഞു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ബുറാടി - കിംഗ്സ്വേ ക്യാമ്പ് കേന്ദ്രമാക്കി ഡിഎംഎയുടെ 33-ാമത് ഏരിയ രൂപീകരിച്ചു.
ജിടിബി നഗറിലെ ടൈപ്പ്-സി, ക്വാർട്ടർ നമ്പർ 30ൽ ചേർന്ന ഏരിയ രൂപീകരണ യോഗം, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രജിത് കലാഭവൻ അധ്യക്ഷത വഹിച്ച ഏരിയ രൂപീകരണ യോഗത്തിൽ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി കൃതജ്ഞത പറഞ്ഞു.
അഡ്ഹോക് കമ്മിറ്റി കൺവീനറായി പ്രജിത് കലാഭവൻ, ജോയിന്റ് കൺവീനർമാരായി എസ്. ദേവൻ, സുമാ എസ്. കുമാർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി വിജി വർഗീസ്, കെ.വി. ഷിബു, അജിത നായർ എന്നിവരെയും തെരഞ്ഞെടുത്തു.
മധുര പലഹാര വിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്. അഡ്ഹോക് കമ്മിറ്റിയുടെ ആദ്യ യോഗം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഈ മാസം 13ന് രാത്രി ഏഴിന് നടക്കും.
NRI
ന്യൂഡൽഹി: ആർകെ പുരംസെക്ടർ8 ക്വാർട്ടർ നമ്പർ 930ൽ താമസിച്ചിരുന്ന ഇന്ദിര നായർ അന്തരിച്ചു. ഭർത്താവ് പരേതനായ ജി. കൃഷ്ണൻ നായർ.
പരേത ആലപ്പുഴ എണ്ണക്കാട് സ്വദേശിയായിരുന്നു. മക്കൾ: സുനിൽ കുമാർ, മീന കെ. നായർ. സംസ്കാരം ഗ്രീൻപാർക് ക്രെമേഷൻ ഗ്രൗണ്ടിൽ നടത്തി.
NRI
ന്യൂഡൽഹി: ആലപ്പുഴ എടത്വ പച്ച ചെക്കിടിക്കാട് വെണ്മളിൽ കുടുംബാംഗം ടോമി ചെറിയാൻ ഡൽഹിയിൽ (28/M-304, ഷാലിമാർ ഗാർഡൻ Extn -1, സാഹിബാബാദ്) അന്തരിച്ചു. ഭാര്യ: മറിയാമ്മ ടോമി. മക്കൾ: നോയൽ, അൻസിൽ, ആൻ മരിയ.
മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിലേക്ക് കൊണ്ടുവരും. ഒമ്പത് മുതൽ 11 വരെ പൊതുദർശനത്തിന് വയ്ക്കുകയും 11ന് സംസ്കാരം സ്വവസതിയിൽ ആരംഭിക്കുകയും തുടർന്ന് ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം നോയ്ഡ (സെക്ടർ 126) ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Sports
പനാജി: സൂപ്പർകപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് രണ്ടാം വിജയം. സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്.
സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളും പിന്നാലെ കൊറോ സിംഗ് നേടിയ ഗോളുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
മുൻ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കോച്ച് കാറ്റല ടീമിനെ ഇറക്കിയത്. ഡൂസൻ ലഗേറ്റർ, നോഹ സദൂയി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി.
അഞ്ച് വിദേശതാരങ്ങളെയാണ് അദ്ദേഹം ഇന്ന് കളത്തിലിറക്കിയത്. ആദ്യ കളിയിൽ കേരളം രാജസ്ഥാന് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.
ജയത്തോടെ ബ്ലാസ്റ്റേഴ്സിന് ആറുപോയിന്റായി. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും.
NRI
ന്യൂഡൽഹി: നിരണം ആലഞ്ചേരിൽ എ.പി.സാംസൺ (റെജി - 66) ഡൽഹിയിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് ഗാസിയബാദ് മാർത്തോമ്മ പള്ളിയുടെ നോയിഡയിലുള്ള സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ വള്ളക്കാലി കോടാഗേരിയിൽ കുടുംബാംഗം. മക്കൾ: ലിജി (യുകെ), ലിജേഷ് (ഗാസിയബാദ്). മരുമക്കൾ: ജോജി (ജയ്പുർ), ജിഷ (ഡൽഹി).
National
ന്യൂഡൽഹി: ചാരപ്രവർത്തനം നടത്തിയയാൾ ഡൽഹിയിൽ അറസ്റ്റിൽ. മുഹമ്മദ് ആദിൽ ഹുസൈനിയെ (59) ആണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കു വിദേശ ആണവ ശാസ്ത്രജ്ഞനുമായി ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തി.
പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ചു പാസ്പോർട്ടുകൾ സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു നിർണായക വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ രണ്ട് വ്യാജ പാസ്പോർട്ടുകളും കണ്ടെത്തി.
റഷ്യയിലെ ശാസ്ത്രജ്ഞരിൽനിന്ന് ന്യൂക്ലിയർ ഡിസൈനുകൾ വാങ്ങി ഇറാനിലെ ശാസ്ത്രജ്ഞർക്കു കൈമാറിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിഫലമായി കിട്ടിയ പണം ദുബായിൽ വസ്തു വാങ്ങാൻ നിക്ഷേപിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര ജീവിതത്തിനും പണം ഉപയോഗിച്ചു. കോടതിയിൽ ഹാജരാക്കിയ ഹുസൈനിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളിൽ രേഖപ്പെടുത്തി.
ഇന്ന് 323 ആണ് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഒന്നിൽ കൂടുതൽ ഇടങ്ങളിൽ ഇന്ന് എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തി. നോയിഡയിലും ഗാസിയാബാദിലും വായു ഗുണനിലവാരം മോശം വിഭാഗത്തിൽ എത്തി.
വരും ദിവസങ്ങളിലും ഡൽഹിയിലെ വായു ഗുണനിലവാരം മോശം വിഭാഗത്തിൽ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ആന്റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും ഡൽഹിയിലെ പൊതുയിടങ്ങളിലും കെട്ടിടങ്ങളിലും സർക്കാർ സ്ഥാപിച്ചു.
National
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ 28 പേർ കസ്റ്റഡിയിൽ. എബിവിപി പ്രവർത്തകർ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
എൺപതോളം വരുന്ന വിദ്യാർഥികൾ തങ്ങളെ ആക്രമിച്ചെന്നും ബാരിക്കേഡുകൾ തള്ളിമാറ്റിയെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റതായും പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
19 ആൺകുട്ടികളെയും ഒമ്പത് പെൺകുട്ടികളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജെഎൻയുവിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് മനീഷ, ജനറൽ സെക്രട്ടറി മുൻതിയ ഫാത്തിമ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ചു കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലു വിഷയങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽപെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമാണ് ആദ്യത്തേത്. ഇത് വായ്പയായി കണക്കാക്കരുതെന്നും അഭ്യർഥിച്ചു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽവരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പിന്തുണ ആവശ്യപ്പെട്ടു. ജിഎസ്ഡിപിയുടെ 0.5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ദേശീയപാതക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ ഭാഗമായി നൽകിയ പണം മറ്റൊരു പരിഗണനയിൽ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചിരുന്നു. ഇത് ഇരട്ടപ്രഹരമാണുണ്ടാക്കിയത്. അതിനും പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.
ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അതിവേഗ നഗരവത്കരണം കണക്കിലെടുത്ത്, ശാസ്ത്രീയ നഗരാസൂത്രണവും ആർക്കിടെക്ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണമെന്നും അതിനായി എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗതാഗതമന്ത്രി നിഥിൻ ഗഡ്കരി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
NRI
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ കൺവൻഷനിൽ പഴയസെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യൂസ് സുവിശേഷപ്രഘോഷണം നടത്തി.
ഡോ. യൂഹാനോൻ മാർ ദിമെത്രിയസ് മെത്രാപ്പോലീത്ത പങ്കെടുത്തു.
National
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം.ഡല്‍ഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്.
ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണസേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.